Saturday, February 19, 2011

എന്‍റെ കുട്ടിക്കാലം(2)

   
                 സ്വപ്നഭൂമിയില്‍...(2)
    
   മരത്തിന്‍റെ ഗോവണിപ്പടിയിലൂടെ 'ടാപ്പ് ടാപ്പ്' ശബ്ദമുണ്ടാക്കി കയറുന്നതും ഇറങ്ങുന്നതും എനിക്ക് അന്നൊക്കെ എന്ത് ഇഷ്ടമായിരുന്നെന്നോ ? മുകളിലെ മുറിയിലെ തുറന്നിട്ട ജനാലയുടെ മരംകൊണ്ട് തീര്‍ത്ത വലിയ അഴിയില്‍ കുഞ്ഞികൈകള്‍ മുറുകെ പിടിച്ച്, രണ്ട് അഴികളുടെ  ഇടയില്‍ മുഖം ചേര്‍ത്തുവച്ച്  പുറത്തോട്ട് നോക്കി നില്‍ക്കുന്ന ഒരു ശീലമുണ്ടായിരുന്നു എനിക്ക്. അവിടെ നിന്നാല്‍ മുറ്റത്ത് നില്‍ക്കുന്ന മൂവാണ്ടന്‍ മാവിന്‍റെ കൊമ്പുകള്‍ എനിക്ക് എന്‍റെ   ഉയരത്തില്‍ കാണാനാവുമായിരുന്നു. അതില്‍ വന്നിരിക്കുന്ന   കിളികളെ  കൈ കാട്ടി വിളിക്കാനാവുമായിരുന്നു. താഴെ ആത്തച്ചക്ക കൊത്തി തിന്നുന്ന കറുമ്പികാക്കകളെയും  തെങ്ങിന്‍പൂക്കുല കടിച്ച് പൊഴിക്കുന്ന  അണ്ണാരക്കണ്ണ‍നെയുമൊക്കെ നോക്കി വിസ്മയിച്ചങ്ങനെ നില്‍ക്കുമ്പോള്‍, സകല ചരാചരങ്ങളുടെയും സ്നേഹവായ്പ്പുകള്‍  സമാഹരിച്ച് പച്ചിലകൂട്ടങ്ങളെയെല്ലാം   വാരിപുണര്‍ന്നുകൊണ്ട് പാഞ്ഞടുക്കുന്ന തെക്കന്‍ക്കാറ്റ്, നെറ്റിയില്‍ വീണുകിടക്കുന്ന എന്‍റെ മൃദു മുടിയിഴകളെ വകഞ്ഞുമാറ്റി  അവിടെ തുളസിപൂ മണമുള്ള മുത്തം തരുമായിരുന്നു. അറിയാതെ കണ്ണുകളടഞ്ഞു പോകുന്ന നിമിഷം. സര്‍വ്വം മറന്ന്, പ്രകൃതിയുമായുള്ള  മൗനസല്ലാപത്തില്‍ ലയിച്ച് അങ്ങനെ എത്ര നേരം...
      അന്നത്തെ എന്‍റെ പ്രാധാന കൂട്ടുകാര്‍ എന്‍റെ ചേച്ചി രമ്യ, സിമി,  സജി, സിലു, ബാബുവേട്ടന്‍, ഗീതേച്ചി  എന്നിവരോക്കെയായിരുന്നു.  ഇതില്‍ എല്ലാവരും എന്നെക്കാള്‍ വലിയവരാണെങ്കിലും ഗീതേച്ചിയും ബാബുവേട്ടനും ഒരുപാട് മൂത്തതായിരുന്നു. ചെറുപ്പത്തില്‍ ഗീതേച്ചിയോടായിരുന്നു ഞാന്‍ ഏറ്റവും കൂട്ട്. ഗീതേച്ചിക്ക് നല്ല വെളുത്ത  രണ്ടു  ആട്ടിന്‍കുട്ടികളുണ്ടായിരുന്നു. അതിനെ  തീറ്റാനെന്നും  പറഞ്ഞ് ഞങ്ങള്‍ പാടത്തേയ്ക്ക് പോകും. ഗീതേച്ചി എന്‍റെ എല്ലാ കുറുമ്പുകള്‍ക്കും  കൂട്ടുനില്‍ക്കും. പാടത്തെത്തിയാല്‍ എനിക്ക് പിന്നെ സര്‍വ്വ സ്വാതന്ത്ര്യമാണ്.  


                     ഞങ്ങള്‍ (ഞാനും ഗീതേച്ചിയും  ആട്ടിന്‍കുട്ടികളും) അവിടെയെല്ലാം കളിച്ചു നടക്കും, കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന  വയലിനെ  വെല്ലുവിളിച്ചു  കുറേ ഓടി നോക്കും, 
   വരമ്പോരങ്ങളില്‍ ചാഞ്ഞു നില്‍ക്കുന്ന തെങ്ങിന്‍തയ്യിന്റെ പച്ചോലപട്ടകളില്‍  ഊഞ്ഞാലാടികളിക്കും, ഇതിനിടയില്‍ ഗീതേച്ചി  കോളേജില്‍ നടക്കുന്ന കഥകളും നാട്ടുവിശേഷങ്ങളും വീട്ടുകാര്യങ്ങളുമൊക്കെ പറഞ്ഞുകൊണ്ടേയിരിക്കും, എല്ലാം കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍  നേരം ത്രിസന്ധ്യ ! പടിക്കല്‍ തന്നെ അമ്മ കാത്തു നില്‍പ്പുണ്ടാവും, പിന്നെ കുളി കഴിഞ്ഞ് നാമം ജപിക്കാന്‍ ഇരിക്കണം,  നാമം എന്തെങ്കിലുമൊക്കെ  ഉരുവിടും  ഒപ്പം  tubelight -ന്‍റെ  ചുവട്ടില്‍ ചിതറി വീഴുന്ന പലതരം പ്രാണികളെ  പിടിച്ച്  ഒരിടത്ത് കൂട്ടിവയ്ക്കുന്നുമുണ്ടാവും, ചിലതിനെ പിടിച്ച് അടുത്തിരിക്കുന്ന ചേച്ചിയുടെ  തലയില്‍  കൊണ്ടിടുന്നതും  എന്‍റെ അക്കാലത്തെ  വിനോദങ്ങളില്‍  ഒന്നായിരുന്നു.
    രാത്രിയില്‍, മുകളിലെ ഞങ്ങളുടെ കിടപ്പുമുറിയിലെ ജനല്‍  തുറന്നുവച്ച് അമ്പിളിമാമനെ കാണാന്‍ എനിക്ക് ഇഷ്ടമായിരുന്നു എങ്കിലും അവിടെനിന്ന് കിഴക്കോട്ട് നോക്കാന്‍ നല്ല പേടിയായിരുന്നു, കാരണം കിഴക്കേ കുന്നിന്‍ മുകളില്‍  അപ്പോഴും  കുറുക്കന്‍മാര്‍ ഓരിയിടുന്നുണ്ടാവും. അതുപോലെ തന്നെയായിരുന്നു മഴയുടെ കാര്യവും. പാതി തുറന്ന  മരജനവാതിലുകളെ  ശക്തിയായി അടച്ചും തുറന്നും തണുത്ത കാറ്റിന്‍റെ കയ്യില്‍ മഴ വരവറിയിക്കുമ്പോള്‍ തുടങ്ങും, പടിഞ്ഞാറോട്ട് നോക്കി മഴക്കായുള്ള എന്‍റെ കാത്തിരുപ്പ്. പിന്നെ പുറത്ത് തകര്‍ത്ത് പെയ്യുന്ന മഴ, എന്‍റെ കവിളുകളിലും നെറ്റിത്തടത്തിലും ജലത്തുള്ളികളെ പേറിവരുന്ന കുളിര്‍ക്കാറ്റിന്‍റെ മരവിച്ച വിരലുകള്‍ വിതറുന്ന കോരിത്തരിപ്പുകള്‍. മരത്തിന്‍റെ, വണ്ണമുള്ള ജനലഴികളില്‍ പിടിച്ച്, മഴയുടെ കുളിരും കുറുമ്പും  ആത്മാവുകൊണ്ട്  അനുഭവിച്ചും ആസ്വദിച്ചും അങ്ങനെ നില്‍കുമ്പോഴാവും വില്ലനായി ഇടിവെട്ടിന്‍റെ  കടന്നുവരവ്, അതോടുകൂടി രസംകൊല്ലിയായെത്തിയ ഇടിവെട്ടിനെ ശപിച്ചും  അതിലുപരി പേടിച്ചും  കട്ടികമ്പിളി  പുതപ്പിനടിയില്‍ അഭയം തേടും.
   രാത്രി നല്ല മഴപെയ്താല്‍ പിറ്റേന്ന് രാവിലെ നേരത്തെ എഴുന്നേറ്റു  ഞാന്‍ പോയി മുറ്റം നോക്കുമായിരുന്നു, അച്ഛന്‍  എപ്പോഴോ  പറഞ്ഞുകേട്ടിട്ടുള്ള ആലിപ്പഴം വീണിട്ടുണ്ടോ എന്ന് നോക്കാനാണ്  തിരക്കിട്ട്  എഴുന്നെല്‍ക്കുനതും മുറ്റത്തേയ്ക്ക് ഓടുന്നതും. നനഞ്ഞു കുതിര്‍ന്നു കിടക്കുന്ന മുറ്റവും, ചെറിയ കാറ്റില്‍ രാത്രി പെയ്ത മഴയുടെ കൊച്ച് കൊച്ച് ആവര്‍ത്തനങ്ങള്‍  തീര്‍ക്കുന്ന വലിയ മരങ്ങളും, ഒന്നായ്  കുളിച്ച് പുതിയ പച്ചപ്പുമായി   ഉന്മേഷത്തോടെ നില്‍ക്കുന്ന പലത്തരം ചെടികളുമെല്ലാം  എനിക്ക് എന്തെന്നില്ലാത്ത  ഉണര്‍വ്വേകും. കിഴക്കേ കുന്നില്‍ നിന്ന് അപ്പോഴും വരിവെള്ളം  നിലയ്ക്കാതെ ഒഴുകുന്നുണ്ടാവും...
     ഗീതേച്ചിയുടെ കൂടെ പിന്നെയും പുറത്തെല്ലാം  പോവുമായിരുന്നു. തോര്‍ത്തുമുണ്ടുകൊണ്ട് കുളത്തില്‍ മീന്‍പിടിക്കാന്‍ പോവും, കിട്ടുന്ന  മീനിനെ കുപ്പിയിലിട്ട് വീട്ടില്‍ കൊണ്ടുവയ്ക്കും, മൂന്നാംദിവസം ആവുമ്പോഴേക്കും അതെല്ലാം ചത്തു പൊന്തിയിട്ടുണ്ടാവും പിറ്റേന്ന് പിന്നെയും പോവും. ഗീതേച്ചി  പഠിക്കാന്‍ ഇരിക്കുമ്പോള്‍ കൂട്ടിന് എന്നെയാണ്   വിളിക്കാറുണ്ടായിരുന്നത്. അപ്പോഴും പാഠഭാഗങ്ങളിലെ   കുറെ കഥകള്‍ പറഞ്ഞ് തരുമായിരുന്നു. അങ്ങനെയിരിക്കെ ഗീതേച്ചിയുടെ കല്യാണം കഴിഞ്ഞു. പിന്നീട് വളരെ പക്വതയുള്ള ഒരു വലിയ ചേച്ചിയെ പോലെയാണ് എന്നോട് പെരുമാറിയത്. പിന്നെ പതുക്കെ പതുക്കെ ഒട്ടും കാണാതെയുമായി. 
    സജിയും ഞാനും അന്നത്തെ ബുദ്ധിക്കനുസരിച്ചുള്ള ബുദ്ധിപരമായ ചര്‍ച്ചകള്‍ പതിവായിരുന്നു.  കണ്ടതും കേട്ടതുമായ കഥകള്‍  തീവ്രഭാവത്തോടെ അവതരിപ്പിക്കാന്‍ അവനൊരു പ്രത്യേക  കഴിവ്  തന്നെ ഉണ്ടായിരുന്നു. തെറ്റായാലും ശരിയായാലും എന്ത് ചോദിച്ചാലും അവന്‍റെ കയ്യില്‍ ഉത്തരം ഉണ്ടാവും. എന്നെക്കാള്‍  നാല് വയസ്സിനു  മുതിര്‍ന്നതായതുകൊണ്ടാവാം  എന്തുകാര്യവും  പറഞ്ഞു തരാന്‍ അവന്‍ മടികാണിച്ചിരുന്നില്ല. പിന്നെ ഒരു രസമുള്ളത്, രംഗം കൊഴുപ്പിക്കാന്‍ അവന്‍ അന്ന് കുറെ കള്ളങ്ങള്‍ പറയുമായിരുന്നു. അവന്‍ പറയുമ്പോള്‍ ഞാന്‍ അതൊക്കെ  വിശ്വസിച്ച് മിഴിച്ചിരുന്നു കേള്‍ക്കും. സത്യം മനസിലാക്കി, "അതൊക്കെ കള്ളമായിരുന്നല്ലേ ?"  എന്ന്  പിന്നീടെപ്പോഴെങ്കിലും ചോദിച്ചാല്‍ അവന്‍ പറയും  "ഹാ നീയപ്പോഴേക്കും അതൊക്കെ വിശ്വസിച്ചോ ??? "  അപ്പോള്‍ തെറ്റ്  മുഴുവന്‍ എന്‍റെതായപ്പോലെ കുറ്റബോധത്തോടെ ഞാന്‍ തലത്താഴ്ത്തി ഇരിക്കും.
     കുറച്ചുകൂടി വലുതായതിനുശേഷം എന്നെ ക്രിക്കറ്റിന്‍റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചതും ചെസ്സിന്‍റെ കരുനീക്കങ്ങള്‍ പഠിപ്പിച്ചതും, പാടത്ത് വലിയ ചേട്ടന്‍മാര്‍  ക്രിക്കറ്റും ഫുട്ബോളും കളിക്കുന്ന,   കളിയുടെ മാത്രമായ ഒരു ലോകമുണ്ടെന്ന് എന്നെ അറിയിച്ചതും സജിയായിരുന്നു. ഒരു കവണ ഞാന്‍ ആദ്യം കാണുന്നതും അതുകൊണ്ട് കിളികളെ തെറ്റി വീഴ്ത്താം എന്നറിയുന്നതുമെല്ലാം സജി കാരണം തന്നെ. ചുരുക്കി പറഞ്ഞാല്‍ നാട്ടിലെ എല്ലാ ലൊട്ടുലൊടുക്ക് കുറുക്കുവിദ്യകളെ പറ്റിയെല്ലാം എനിക്ക് ആദ്യം പറഞ്ഞു തരുന്നത് സജിയാണ്.  
   ഓണത്തിനു ഞങ്ങളെല്ലാംകൂടി  പൂപ്പറിക്കാന്‍ പോവുന്നത് കിഴക്കേ കുന്നിന്‍റെ മുകളിലേക്കാണ്. അവിടെ പേര്‍ അറിയാത്ത, വയലറ്റ് നിറത്തിലുള്ള ചെറിയ പൂക്കള്‍ ഉണ്ടാവും. കുന്നിന്‍പുറത്തെ പാറപുറത്ത് പറ്റികിടന്നു വളരുന്ന  ഒരുതരം ചെടിയിലാണ് ആ പൂവുണ്ടാവുക, അതുപോലെ മഞ്ഞനിറത്തിലുള്ള വലിയ കോളാമ്പിപ്പൂ തുടങ്ങി ഒരുപാട് തരത്തില്‍പെട്ട പൂക്കളുമായി,
 നാളെയിടാനുള്ള പൂക്കളത്തെപറ്റി ചിന്തിച്ചും പറഞ്ഞും  ഞങ്ങള്‍ കുന്നിറങ്ങുമ്പോള്‍ പടിഞ്ഞാറന്‍ മാനത്ത് അന്തിസൂര്യന്‍ ഒരു വലിയ  ചുവന്ന  വട്ടമായി  യാത്രക്കൊരുങ്ങി  നില്‍പ്പുണ്ടാവും,  ഒപ്പം തിരികെ  കൂടണയാന്‍   തിടുക്കംകൂട്ടി  പറക്കുന്ന  ഒരായിരം പക്ഷികളും...                
  
                           

2 comments:

  1. This comment has been removed by the author.

    ReplyDelete
    Replies
    1. This comment has been removed by the author. ingane oru messg vannu kaanunnu....karanam ariyilla, njan oru commentum remove cheythittilla enn ariyikunu

      Delete