Thursday, February 17, 2011

 എന്‍റെ കുട്ടിക്കാലം (1)
    
                     സ്വപ്ന ഭൂമിയില്‍ ....

    ഞാന്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഇപ്പോഴത്തെ  വീട്ടിലേക്കു  താമസം മാറുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ  നഷ്ടങ്ങളിലൊന്നായി  ഇന്ന് ഞാന്‍ കാണുന്ന കാര്യം അന്നാണ് സംഭവിച്ചത്... എന്‍റെ വീട്!! ചുറ്റും ഉമ്മറവും എപ്പോഴും ഇരുട്ട് നിറഞ്ഞ ഇടനാഴിയും ഗോവണിയും തട്ടിന്‍പുറവും ഒക്കെ ഉള്ള ഒരു പഴയ തറവാട്. ഇരുന്നൂറു വര്‍ഷത്തെ പഴക്കമെങ്കിലും എന്‍റെ വീടിനു അന്ന്   ഉണ്ടായിരുന്നു. ആ വീട് പൊളിച്ചു നീക്കിയാണ് ഇപോഴത്തെ വീട്ടിലേക്ക്  വരുന്നത്. അതായിരുന്നു ഞാന്‍ മനസ്സിലാക്കിയ എന്‍റെ ആദ്യത്തെ നഷ്ടം!!!
    വീടിന്‍റെ കിഴക്ക് ഭാഗം മുറ്റത്തു നിന്നേ  ചാഞ്ഞു  കിടക്കുന്ന  ഒരു വലിയ കുന്നാണ്‌. നിറയെ പറങ്കിമാവിന്‍  തോപ്പുകളും മുളംകാടുകളും  നിറഞ്ഞ്,  ഉച്ചയ്ക്കും  ഇരുള്‍ പരത്തുന്ന കുന്ന്.  മുളംകാടിന്റെ മര്‍മ്മരങ്ങള്‍  എന്‍റെ മധ്യാഹ്നങ്ങള്‍ക്ക്   അകമ്പടിയായിരുന്നു. ഒരുപാട് പക്ഷികളുടെ നിറഞ്ഞ സാന്നിധ്യം,  ഒപ്പം മുയലുകളും മയിലുകളും കുറുക്കന്മാരും എല്ലാം നിറഞ്ഞ ഒരു പ്രത്യേക അന്തരീക്ഷം... കാറ്റിന് കരിയില സംഗീതവും അകില്‍ മരത്തിന്‍റെ   ഔഷധ ഗുണമുള്ള കുളിര്‍മയുള്ള  ഗന്ധവും, അവിടം  വ്യത്യസ്തമായിരുന്നു. ഈ കുന്നിന്‍റെ നെറുകയില്‍ പഴയ കൊച്ചി രാജ്യത്തിന്‍റെ അതിര്‍ത്തിയുണ്ട് ഇപ്പോഴും... ആ അതിര്‍ത്തിയോളം ഞങ്ങളുടെ അധീനതയിലുള്ളതായിരുന്നു.
    നല്ല നിരപ്പുള്ള വിശാലമായ മുറ്റത്തൊക്കെ എപ്പോഴും തണല്‍ പരന്നു  കിടക്കുമായിരുന്നു.  വീടിന്‍റെ   ചുറ്റോടുചുറ്റും   പടുവൃക്ഷങ്ങള്‍, പന്തലിച്ചു നില്‍ക്കുന്ന കൂറ്റന്‍ മാവുകളും മറ്റു  പലതരം  മരങ്ങളും ചെടികളും... എന്‍റെ പൂര്‍വ്വികര്‍ പാരമ്പര്യ വൈദ്യന്മാര്‍ ആയിരുന്നതിനാല്‍ ചെടികളില്‍ മിക്കതും ഔഷധ ചെടികള്‍ ആയിരുന്നു. വീടിന്‍റെ മുന്നില്‍  ഒരു തുളസികാട് തന്നെ ഉണ്ടായിരുന്നു. മന്ത്രവും മരുന്നും മണക്കുന്ന അവിടുത്തെ വായുവില്‍ ആരുടേയും ഉള്ളു തണുപ്പിക്കുന്ന ഒരു ആശ്വാസകുളിരു ണ്ടായിരുന്നു.
  പടിഞ്ഞാറോട്ടാണ്  വീടിന്‍റെ മുഖം. നേരെ കാണുന്നത് നമ്മുടെ  തന്നെ തൊടിയാണ്. വിശാലമായ കവുങ്ങിന്‍ തോട്ടം, ഇടയില്‍  കുറെ വാഴയും തെങ്ങും മുരിങ്ങയുമെല്ലാം ഉണ്ട്, എപ്പോഴും മരംകൊത്തിയുടെ തട്ടും പാട്ടും വാഴക്കയ്യുകളില്‍ ചാടി കളിക്കുന്ന അണ്ണാരകണ്ണന്‍റെ  ചില്‍ ചില്‍ താളവും ഒക്കെയായി ശബ്ദമുഖരിതമായ അവസ്ഥ... അതിനുമപ്പുറം ഒരു കൊച്ചു കൊക്കരണി (കിണറിന്‍റെയും കുളത്തിന്‍റെയും സങ്കര രൂപം) പിന്നെ വലിയൊരു കുളം.                                                                                           

                   
പിന്നെയും      പടിഞ്ഞാറോട്ട് കണ്ണയച്ചാല്‍  വിശാലമായ പാടശേഖരം. ശേഷം പടിഞ്ഞാറന്‍ ചക്രവാളം...
         
    വീട് നില്‍ക്കുന്നത് ഒരു കുന്നിന്‍റെ താഴ്വാരത്തില്‍  ആണ് എന്ന് പറഞ്ഞല്ലോ, സമീപ പ്രദേശങ്ങളെ അപേക്ഷിച്ച് അതും ഉയര്‍ന്ന സ്ഥലം തന്നെയാണ്. അത് കൊണ്ട് തന്നെ വീടിന്‍റെ മുറ്റത്തു നിന്നാല്‍  പാടം  വരെയുള്ള ഭാഗങ്ങള്‍  കാണാന്‍ പറ്റുമായിരുന്നു.
                                                       മഴവരുമ്പോള്‍ ആണ് രസം....  
 വയലില്‍നിന്ന് ശേ......ശബ്ദത്തില്‍ വന്ന് വന്ന് കുളത്തില്‍ കുറെ ഓളങ്ങള്‍ തീര്‍ത്ത് അവിടെ നിന്നും കയറി കവുങ്ങിന്‍ തലപ്പുകളിലും വാഴയിലകളിലും തൊട്ടു തലോടി ഇക്കിളി ആക്കി, തോട്ടത്തെ മൊത്തം  ഇരുട്ടിലാക്കി, നമ്മളെയും, വീടിനെ  തന്നെയും വിഴുങ്ങി, എല്ലാത്തിനെയും   അതിന്‍റെ ഉള്ളിലാക്കി  തകര്‍ത്ത് പെയ്യുന്ന മഴ. കുന്നിന്‍   മുകളില്‍ നിന്ന്  ഒഴുകി വരുന്ന വരിവെള്ള ചാലുകള്‍, തമ്മില്‍  തമ്മില്‍ മുഖം കാണാനാവാത്ത വിധം ഇരുള്‍ നിറഞ്ഞ ഇടനാഴികകള്‍,
ഇന്നോളം കണ്ടിട്ടുള്ള മഴകളില്‍ ഇന്നും മനസ്സില്‍ നിന്ന് പോവാത്ത മഴരംഗങ്ങള്‍ ഇതൊക്കെയാണ്...

   വീടിന്‍റെ മുറ്റത്തു തന്നെ  കാവ് മാതൃകയില്‍ ഒരു ഹനുമാന്‍ പ്രതിഷ്ഠ ഉണ്ട്. നാലാള്‍ പിടിച്ചാല്‍ വട്ടമെത്താത്ത, പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഒരു പടുകൂറ്റന്‍ മാവിന്‍റെ കടയ്ക്കല്‍ ആയിരുന്നു ആദ്യം ഈ പ്രതിഷ്ഠ ഉണ്ടായിരുന്നത്. പിന്നീട് ആ മാവ് മുറിക്കേണ്ടി വരികയും "ഹനുമാന്‍തറ" നവീകരിക്കേണ്ടി വരികയും ചെയ്തു. ഇന്ന് അവിടെയൊരു  വലിയ കണിക്കൊന്ന മരവും അലറിമരവും ചെമ്പരത്തിയുമൊക്കെയാണ് ഉള്ളത്. ഈ ഹനുമാനെ ചുറ്റിപറ്റി തലമുറകള്‍ പറഞ്ഞു പതിഞ്ഞ ഒരുപാട് അത്ഭുത കഥകള്‍ ഉണ്ട്. അത് ഞാന്‍ പിന്നീട് പറയാം...
      തൊടിയുടെ കിഴക്ക് വശത്തെ  ആ കുന്നിന്‍റെ ചെരുവില്‍ ഒരു വലിയ അരളി ചെടിയുടെ കീഴെ വേറെയും കുറേ പ്രതിഷ്ഠകള്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പേ സ്ഥാനം പിടിച്ചിരിക്കുന്നു. ശിവ പാര്‍വ്വതിമാരുടെ കുറവന്‍-കുറത്തി രൂപങ്ങളും അതുപോലുള്ള ആദിദ്രാവിഡ സങ്കല്പത്തില്‍പെടുന്ന കുറച്ചു ദൈവങ്ങളും ഞങ്ങളുടെ സന്തതി പരമ്പരകളെ കാത്തു കൊണ്ട് അവിടെ കാലങ്ങളായി വിരാജിക്കുന്നു. വല്ലിപടര്‍പ്പുകളും കരിയിലകളും കറുത്ത നിറത്തിലുള്ള കുറെ കല്‍വിഗ്രഹങ്ങളും, ഭംഗിയായി ഉണ്ടാക്കിയിട്ടുള്ള പുരാതനമായ ഒരു ഇരുമ്പ് വടിയും ഒക്കെ ചേര്‍ന്ന് വേറിട്ട ഒരു ലോകമാണ് ഇവിടെ കാണാന്‍ കഴിയുക. ഇവിടെയും കുറെ അത്ഭുത കഥകള്‍ പറയേണ്ടതുണ്ട് അതും ഞാന്‍ പിന്നെ പറയാം...
     ഇതിനൊക്കെ പുറമേ ഭുവനേശ്വരി തുടങ്ങിയ ശക്തികളുടെ പ്രതിഷ്ഠകള്‍ വേറെയും ഇതേ പറമ്പില്‍ തന്നെയുള്ള ഞങ്ങളുടെ മറ്റൊരു അമ്പലത്തിലുണ്ട്. അതില്‍ മണ്മറഞ്ഞു പോയ പിതൃക്കളെ സ്മരിച്ചുകൊണ്ടുള്ള  കുറെ പീഠങ്ങളും നൂറ്റാണ്ടുകള്‍  പഴക്കമുള്ള നൂറുകണക്കിന് താളിയോല ഗ്രന്ഥങ്ങളും 

എഴുത്താണികളും എല്ലാം കാലപഴക്കത്തെ അവഗണിച്ച് നിസംഗരായിരിക്കുന്നു.
      ഇതെല്ലാം കേള്‍ക്കുമ്പോള്‍ പലര്‍ക്കും സാങ്കല്പികാമോ, പറഞ്ഞു കേള്‍പിച്ച കഥയോ ആണെന്ന് തോന്നാം. പക്ഷെ, ആ പഴയ തറവാടും കിഴക്ക് വശത്തെ സദാ ഇരുള്‍ കയ്യാളുന്ന  കുന്നിന്‍പുറവും ഒഴികെ ബാക്കി മിക്കവയും  ഇന്നും അതുപോലെ തന്നെ നിലനില്‍ക്കുന്നു എന്നതാണ് സത്യം.
    എന്‍റെ ബാല്യത്തിനു കുറെ നിറങ്ങള്‍ ചാര്‍ത്തിയത് തീര്‍ച്ചയായും ഈ ഒരു അന്തരീക്ഷമായിരുന്നു. എനിക്ക് തിരികെ വേണ്ടതും ഇതേ ബാല്യം തന്നെയാകുന്നു...

2 comments:

  1. എനിക്കെന്റെ ബാല്യം തിരികെ വേണം... എനിക്കും ...

    ബാല്യത്തിലേക്ക്, അതിന്റെ ചുറ്റുപാടുകളിലേക്ക്, മോഹങ്ങളിലേക്ക്... എല്ലാം കൈ പിടിച്ചു കൊണ്ട് പോയി ഈ കുറിപ്പ്...!

    ReplyDelete
  2. ith vaayikkaan samayam kandetthiyathin orupaad nanniyund.....njan oru saahithyakkaaran onnumalla.....ormmkale panku vachu enn maathram..........eniyum ethrayoo und eppozhum naraykkaaatha ente smrithikkoottil ............

    ReplyDelete